തായ്ഗുഹയില്‍ മുങ്ങല്‍വിദഗ്ധന്‍ ശ്വാസംമുട്ടി മരിച്ചു ! അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഓക്‌സിജന്‍ പൈപ്പ് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നു; മുങ്ങല്‍ വിദഗ്ധനു സാധിക്കാത്തത് നീന്താനറിയാത്ത കുട്ടികള്‍ക്ക് സാധിക്കുമോയെന്ന് ആശങ്ക

ബാങ്കോക്ക്: ഗുഹയ്ക്കുള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. തായ് നാവിക സേനയിലെ മുന്‍ മുങ്ങല്‍വിദഗ്ധന്‍ സമന്‍ പൂനന്‍ (38) ആണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചത്. ഗുഹാമുഖത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സമന്റെ മൃതദേഹം ഏതു വിധേനയും ഗുഹയ്ക്കുള്ളില്‍ നിന്നും പുറത്തെത്തിക്കുമെന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന തായ് നേവി സീല്‍ കമാന്‍ഡര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തകന്റെ മരണം ഗുഹയിലകപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. മുങ്ങല്‍വിദഗ്ധനായ രക്ഷാപ്രവര്‍ത്തകനു മറികടക്കാന്‍ സാധിക്കാത്തതു നീന്തല്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ എങ്ങനെ മറികടക്കുമെന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചു. പത്തു ദിവസത്തിനുള്ളില്‍ കാലവര്‍ഷം ആരംഭിക്കുമെന്നതും അപകടസാധ്യത ഉയര്‍ത്തുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തകന്റെ മരണം ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകന്‍ മരിച്ചതില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ഗുഹയ്ക്കുള്ളില്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വരെ ഓക്‌സിജന്‍ പൈപ്പ് സ്ഥാപിക്കാനാണു രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. വിദേശത്തു നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെട്ട രക്ഷാസംഘം കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് തേടുന്നത്. ഗുഹയില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ സാധിച്ചത് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഗുഹയ്ക്ക് നാലുകിലോമീറ്റര്‍ ഉള്ളിലുള്ള പാറയുടെ പുറത്താണ് കുട്ടികളും പരിശീലകനും കഴിയുന്നത്.

Related posts