കൊച്ചി: ഇടപ്പള്ളിയിലെ ജപ്തി നടക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ഇടപ്പള്ളിയിലെ പ്രീതി ഷാജിയുടെ വീട് ജപ്തി ചെയ്യാതിരുന്ന സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്.
ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കാൻ കഴിയാതെ പോയാൽ നീതിന്യായ വ്യവസ്ഥയുടെ മരണമണിയാകുമെന്നും ഹോക്കോടതി നിരീക്ഷിച്ചു. ഇന്ത്യ റിപ്പബ്ലിക് രാജ്യമാണെന്ന്. രാജ്യത്തെ നിയമസംവിധാനം തകർക്കരുതെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം പ്രീത ഷാജിയുടേത് സാമൂഹിക പ്രശ്നമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രീത പാവപ്പെട്ട സ്ത്രീയാണെന്നും പ്രശ്ന പരിഹാരത്തിനായി ഒരു മാസത്തെ സമയം തരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇതേതുടർന്നു പുനരധിവാസം നടപ്പാക്കുന്നതിന് മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. പുനരധിവാസം നടപ്പാക്കിയാൽ സമരം ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നൽകി.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധിച്ചതോടെ ഉപേക്ഷിച്ചിരുന്നു. സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്യുന്ന നടപടിയാണ് ഉപേക്ഷിച്ചത്.
പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. പ്രീത ഷാജിയുടെ കുടുംബം ഒരു സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാനാണ് വസ്തു ജാമ്യം കൊടുത്തത്. വായ്പാത്തിരിച്ചടവ് മുടങ്ങി കടം രണ്ടരക്കോടിയോളമായതോടെയാണ് ബാങ്ക് ജപ്തി നടപടിക്ക് ഒരുങ്ങിയത്. പിന്നീട് ഡെറ്റ് റിക്കവറി ട്രൈബ്യൂണൽ 37.5 ലക്ഷം രൂപയ്ക്ക് ഭൂമി ലേലത്തിൽ വിറ്റു നൽകി. എന്നാൽ ഭൂമി ഒഴിഞ്ഞു കൊടുക്കാൻ പ്രീത ഷാജിയും കുടുംബവും തയാറായില്ല. തുടർന്നാണ് ഭൂമി ലേലത്തിൽ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്.