ഹരിപ്പാട്: മകളേയും പേരക്കുട്ടികളേയും വീടുകയറി ആക്രമിക്കുന്നതു കണ്ട് തടയുന്നതിനിടയിൽ പരിക്കേറ്റ് വൃദ്ധ മരിച്ച സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തു. വീയപുരം മേല്പാപാടം കോടം കണ്ടത്തിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ ഭവാനി (80) മരിച്ച സംഭവത്തിലാണ് വീയപുരം മൈലന്തറയിൽ രഞ്ജു രമണൻ (20), കൊറ്റങ്കേരി ചിറയിൽ ശരത്കൃഷ്ണ (20),ശ്യാം കൃഷ്ണ (19), മണലിൽ (ചിറയിൽ തറയിൽ) അജിത്(20) എന്നിവർക്കെതിരേ വീയപുരം പോലീസ് കേസെടുത്തത്.
ഭവാനിയുടെ ബന്ധുവായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ രഞ്ജു രമണനെ താക്കീത് ചെയ്തതിന്റെ പ്രതികാരമായിട്ടാണ് ഭവാനിയുടെ മകൾ ലീലയേയും മക്കളായ ശ്രീജിത്ത്, രഞ്ജിത്ത് എന്നിവരേയും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തോടെ നാലംഗ സംഘം വീടുകയറി ആക്രമിച്ചത്. സംഭവം കണ്ട് തടസം പിടിക്കാനെത്തിയ ഭവാനിയെ അക്രമികൾ തള്ളി വീഴ്ത്തുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഭവാനിയെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനി രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട്. മക്കൾ: കമല, രാധ, ലീല. മരുമക്കൾ: വാസു, പരേതനായ മുകുന്ദൻ.