പിതാവ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പതിനാറുകാരി കൂട്ടുകാരിക്കൊപ്പം നാടുവിട്ടു, കോവളത്തെ ഹോട്ടലില്‍ മുറിയെടുത്തെങ്കിലും പണമില്ലാത്തതോടെ സ്വര്‍ണം വില്ക്കാനെത്തി, കടക്കാരന്റെ സംശയം തുണയായി

വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തിയ രണ്ട് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. തിരുനെല്‍വേലി സ്വദേശിനികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഫോര്‍ട്ട് പോലീസ് കണ്ടെത്തി പിടികൂടി ബന്ധുക്കള്‍ക്ക് കൈമാറിയത്. ഒരു കുട്ടിയുടെ മാതാവ് മരണമടഞ്ഞ് രണ്ട് മാസം കഴിയും മുന്‍പ് പിതാവ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതിലുള്ള മനോവിഷമത്തില്‍ കൂട്ടുകാരിയോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്.

കോവളത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കുട്ടികളുടെ കൈയില്‍ റൂം വാടക കൊടുത്ത ശേഷം ചെലവിന് കാശില്ലായിരുന്നു. ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണം വിറ്റ് ചെലവിന് കാശ് സ്വരൂപീക്കാനായി ചാലയിലെ ഒരു ജൂവലറിയില്‍ ഇന്നലെ വൈകുന്നേരം പെണ്‍കുട്ടികള്‍ എത്തി. കടയുടമക്ക് സംശയം തോന്നി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് തിരുനെല്‍വേലിയില്‍ നിന്നും വീട്ടുകാരറിയാതെ തിരുവനന്തപുരത്തെത്തിയ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് തമിഴ്‌നാട് പോലീസിന് വിവരം കൈമാറി ബന്ധുക്കളെ വിളിച്ച് വരുത്തി കുട്ടികളെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.

Related posts