സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് ഒരു ബാധ്യതയാണ് ! ഇനി മലയാളത്തില്‍ ഒരു സൂപ്പര്‍താരം ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ജിത്തു ജോസഫ്…

ഒരു നടനെ സംബന്ധിച്ച് സൂപ്പര്‍താര പദവി വലിയൊരു ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കി. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജിത്തു ജോസഫ് അഭിപ്രായപ്പെട്ടു.

‘മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിച്ഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത്.’-ജീത്തു പറയുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. വളരെ അനിവാര്യമായ ഒരു രംഗമായിരുന്നുവെങ്കിലും പലരും അതിനോടു യോജിച്ചില്ല.

ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പൊലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്’ ജിത്തു പറയുന്നു.

കാളിദാസിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് റൗഡിയാണ് ജീത്തു ജോസഫിന്റെ അടുത്ത മലയാളചിത്രം. അതിനിടെ ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് സംരംഭവും അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ഇമ്രാന്‍ ഹാഷ്മിയും റിഷി കപൂറും പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കാര്‍ത്തിയെ നായകനാക്കി ഒരു തമിഴ് ചിത്രവും ജിത്തു ജോസഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts