വടകര: പാവങ്ങളിൽ ദരിദ്ര വിഭാഗത്തിൽപെട്ടവർക്ക് നൽകുന്ന റേഷൻ ആനുകൂല്യം അധികൃതരുടെ അലംഭാവത്താൽ നഷ്ടപ്പെട്ടതായി പരാതി. മണിയൂർ പാലയാട് തുരുത്തിയിലെ ശ്രീധരനാണ് (56) ഈ ദുരനുഭവം.പതിനഞ്ചു വർഷമായി എഎവൈ കാർഡായിരുന്നു ശ്രീധരന്റേത്. എന്നാൽ ഈയിടെയുണ്ടായ റേഷൻകാർഡ് പരിഷ്കരണത്തിൽ ഇദ്ദേഹത്തെ എപിഎൽ വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്.
ഇതോടെ ഈ കുടുബം കഷ്ടത്തിലായി. നാല് സെന്റിൽ കഴിയുന്ന ശ്രീധരന് ഒരേക്കറും നാലു സെന്റുമുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് കാർഡ് എപിഎല്ലാക്കിയത്. അധികാരികൾ പറയുന്ന ഒരേക്കർ തനിക്ക് തരണമെന്ന് ശ്രീധരൻ പരിഹാസ്യമായി പറഞ്ഞിരുന്നു.
തെറ്റ് മനസിലാക്കിയ അധികാരികൾ മുൻഗണനാ വിഭാഗത്തിൽ പെടുത്താമെന്നു പറഞ്ഞ് കഴിഞ്ഞ ജൂണിൽ റേഷൻ കാർഡുമായി പോയതല്ലാതെ ഇതുവരെ കാർഡ് തിരികെ നൽകിയില്ല. ഇതോടെ പഞ്ചായത്തിൽ നിന്ന് കാർഷികവിളകളുടെ കിറ്റുകൾ ലഭിക്കുന്ന ആശ്രയ പദ്ധതിയിൽ നിന്ന് ഒഴിവായി.
സൗജന്യമായി ഗ്യാസ് കണക്ഷൻ കിട്ടേണ്ടിയരുന്നതും തഴയപ്പെട്ടു. റേഷൻ കാർഡില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷന് പണം കൊടുക്കേണ്ടിവന്നു. ബന്ധുക്കളാണ് സഹായിച്ചത്. ഇവർക്ക് മക്കളില്ല.
അന്ധനും ഹൃദ്രോഗിയുമായ ശ്രീധരന് ഒരു തൊഴിലും ചെയ്യാൻ കഴിയില്ല.
പട്ടികജാതിക്കാരനായിട്ടും രക്ഷയില്ല. വികലാംഗ പെൻഷൻ കൊണ്ടാണ് ജീവിതം തള്ളി നീക്കുന്നത്. ഭാര്യ ശാന്തക്കു തൊഴിലുറപ്പ് പദ്ധതിയിലൂടെ കിട്ടുന്ന ചെറിയ തുക കൊണ്ടാണ് കുടുംബം കഴിഞ്ഞുപോരുന്നത്. 14 വർഷത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീധരൻ മരുന്നിന് ബുദ്ധിമുട്ടുന്നു. ഇങ്ങനെയുള്ള ആളോടാണ് അധികാരികളുടെ ക്രൂരത.