തുറവൂർ:തീരദേശത്ത് കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നു. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറു ഭാഗം, വാലയിൽ പൊഴിച്ചാൽ , മുതുകേൽ റോഡിന് കിഴക്ക് ഭാഗത്തുള്ള കെട്ടിടവും, മുഞ്ചക്കാടും, ചാപ്പക്കടവ് മത്സ്യഗ്യാപ് പ്രദേശവും ഇതിന് കിടക്കുള്ള ആളൊഴിഞ്ഞ നീളത്തിലുള്ള പഴയ കെട്ടിടവുമാണ് മയക്കുമരുന്നു കഞ്ചാവ് വിൽപ്പനയുടേയും ഉപയോഗത്തിന്േറയും കേന്ദ്രം.
മുൻപ് വ്യാപരം നടന്നിരുന്ന നിരവധി മുറികളുള്ള കെട്ടിടം നിലവിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇതിന്റെ ജനലുകളും വാതിലുകളും പൊളിച്ച് അകത്തു കയറിയാണ് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നത്. കണ്ണമാലി മുതൽ അർത്തുങ്കൽ വരേയുള്ള തീരദേശ മേഖലയിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തി മയക്കുമരുന്നു വാങ്ങുന്നതും ഉപയോഗിക്കുന്നതും.
രാപകൽ വ്യത്യാസമില്ലാതെയാണ് കഞ്ചാവ് മയക്കുമരുന്നു സംഘം ഇവിടെ വിലസുന്നത്. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടൽ ഭിത്തിയോട് ചേർന്ന് നിരവധി വിദ്യാർഥികളും യുവാക്കളുമാണ് രാപകൽ വ്യാത്യാസമില്ലാതെ ദിവസവും പരസ്യമായി കഞ്ചാവ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്.
പരിസരവാസികൾ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവരുടെ ശല്യം രൂക്ഷമാകുന്പോൾ ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങളുമായി അവരെ ആക്രമിക്കുകയും ചെയ്യുന്നു. കൂടാതെ പരിസരത്തെ വീടുകളുടെ മുന്നിൽ മാലിന്യങ്ങൾ ഇടുകയും ചെയ്യുന്നു.
സ്ത്രികൾക്കും കുട്ടികൾക്കും ഈ മേഖലയുടെ സമീപത്തുകൂടി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പോലീസിനും എക്സൈസിനും നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവിടുത്തെ കഞ്ചാവ് മയക്കുമരുന്നു സംഘത്തെ അടിച്ചമർത്തുവാനുള്ള അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.