സ്ത്രീവിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുന്ന കഥാപാത്രങ്ങള്‍ സിനിമകളില്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല! പോയ വര്‍ഷം ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട പ്രസ്താവനയാണ് തന്റേതെന്ന് നടി പാര്‍വതി

സ്ത്രീവിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി. പോയ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായപ്രകടനമായിരുന്നു അതെന്നും പാര്‍വതി പറഞ്ഞു. പുതുവര്‍ഷത്തോടനുബന്ധിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.

അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്ക് ഏതാണെന്നും എന്തുകൊണ്ടാണെന്നുമായിരുന്നു പാര്‍വതിയോടുള്ള ചോദ്യം. 2018 ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും സിനിമയില്‍ സ്ത്രീവിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു പാര്‍വതി നല്‍കിയ മറുപടി.

സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാകുമ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളേയും സംഭാഷണങ്ങളേയും മഹത്വവത്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് താന്‍ പറഞ്ഞതെന്നും പാര്‍വതി പറഞ്ഞു.

സംഭാഷണത്തില്‍ ഇടപെടാന്‍ അവസരം ലഭിച്ചാലും ഒരു വാക്കും ഒഴിവാക്കും എന്നു പറയാനാവില്ല. കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന മോശം വാക്കുകളും പ്രയോഗങ്ങളും സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രീകരിക്കപ്പെടുന്നു എന്നതാണ് പ്രധാനമെന്നും പാര്‍വതി പറഞ്ഞു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയിലെ പ്രതിനിധികള്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ സംസാരിവേയായിരുന്നു മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധമായ ഡയലോഗിനെ കുറിച്ച് പാര്‍വതി അഭിപ്രായം പറഞ്ഞത്.

സ്ത്രീ വിരുദ്ധമായ രംഗങ്ങള്‍ നായകന്‍ ചെയ്യുമ്പോള്‍ അത് ഗ്ലോറിഫൈ ആവുകയും അതിലൂടെ സമൂഹത്തിന് ഒരു മോശം സന്ദേശം കിട്ടുകയും ചെയ്യുന്നു എന്നായിരുന്നു പാര്‍വതി അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു പാര്‍വതി നേരിടേണ്ടി വന്നത്.

Related posts