മങ്കൊന്പ്: ഭർത്തൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആക്ഷൻ കൗണ്‍സിലുമായി നാട്ടുകാർ രംഗത്ത്. വെളിയനാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് കുന്നങ്കരി പുലിമുഖത്ത് അന്പലംകുന്ന് വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതിയു (27) ടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മ
രണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ജൻമനാടായ ചേന്നങ്കരി വേണാട്ടുകാട് നിവാസികളാണ് ആക്ഷൻ കൗണ്‍സിലിനു രൂപം നൽകുന്നത്. മരണം ആത്മഹത്യയല്ലെന്നാണ് ആക്ഷൻ കൗണ്‍സിലിനു നേതൃത്വം നൽകുന്ന നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തിനുശേഷം യുവതിയുടെ പിതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ രാമങ്കരി പോലീസിൽ പരാതി നൽകിയിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയുടെ മൃതദേഹം പിതാവിന്റെ ഇടവകയായ ചേന്നങ്കരി കൂലിപ്പുരയ്ക്കൽ ലൂർദ്മാതാ പള്ളിയിലാണ് സംസ്കരിച്ചത്.
ജ്യോതിയുടെ മൃതദേഹം വേണാട്ടുകാട്ടിലെ കുടുംബവീട്ടിലെത്തിച്ചപ്പോൾ നിരവധിയാളുകൾ എത്തി. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ആക്ഷൻ കൗണ്‍സിൽ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗം ഞായറാഴ്ച കൂടുമെന്ന് ഗ്രാമപഞ്ചായത്തംഗം കെ.സി. മധുസൂദനൻ അറിയിച്ചു.