ബോംബിട്ടത് തുറസായ സ്ഥലത്ത്, എഫ്.16 വിമാനങ്ങള്‍ ഉപയോഗിച്ചില്ല തുടങ്ങി പാക്കിസ്ഥാന്‍ ഉന്നയിച്ച മൂന്ന് പ്രധാന നുണകള്‍ തെളിവ് സഹിതം വെളിച്ചത്ത് എത്തിച്ച് ഇന്ത്യന്‍ സൈന്യം

പുല്‍വാമ, ബാല്‍ക്കോട്ട് സംഘര്‍ഷങ്ങളുടെ പിന്നാലെ പല തരത്തിലുള്ള വാദങ്ങളും പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവയില്‍ പലതും വ്യാജമായിരുന്നു എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. പല വ്യാജ പ്രസ്താവനകളില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് തെറ്റായ വാര്‍ത്തകളെക്കുറിച്ചുള്ള സത്യാവസ്ഥയാണിപ്പോള്‍ സേന വെളിപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയാണ് സേന ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളം ഒന്ന് : രണ്ട് വിമാനങ്ങളും മൂന്ന് പൈലറ്റുമാരും വീണു

ഇന്ത്യയുടെ രണ്ട് യുദ്ധ വിമാനങ്ങളും മൂന്ന് പൈലറ്റുമാരെയും വെടിവച്ചു വീഴ്ത്തിയെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ പിന്നീട് രണ്ട് വിമാനങ്ങളും രണ്ടു പൈലറ്റുമാരെന്ന് മാറ്റി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ വീണ മൂന്ന് പൈലറ്റ്മാരില്‍ രണ്ടുപേര്‍ ഇന്ത്യ തകര്‍ത്ത പാക്കിസ്ഥാന്റെ എഫ് 16ല്‍ വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ടവരാണ്. അഭിനന്ദനെ പിടിച്ചത് സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ വെടിവെച്ചിട്ടത് ഒരു ഇന്ത്യന്‍ വിമാനമാണെന്നും കസ്റ്റഡിയില്‍ ഒരു ഇന്ത്യന്‍ പൈലറ്റുമാണെന്ന് തിരുത്തി.

കള്ളം രണ്ട് : എഫ്. 16 വിമാനങ്ങള്‍ ഉപയോഗിച്ചില്ല

ആക്രമണത്തിന് എഫ്. 16 വിമാനങ്ങള്‍ ഉപയോഗിച്ചില്ലെന്ന് വാദിച്ച പാക് സേന അതിലൊന്ന് ഇന്ത്യ വീഴ്ത്തിയത് തള്ളിയിരുന്നു. എഫ്. 16 വിമാനത്തില്‍ ഉപയോഗിക്കുന്ന ആമ്രാം മിസൈലിന്റെ അവശിഷ്ടം രജൗരിയില്‍ നിന്ന് ലഭിച്ചു.

കള്ളം മൂന്ന് : ബോംബിട്ടത് തുറസായ സ്ഥലത്ത്

പാക് വിമാനങ്ങള്‍ തുറസായ ജനവാസമില്ലാത്ത മേഖലയിലാണ് ബോംബ് വര്‍ഷിച്ചതെന്ന അവരുടെ വാദവും തെറ്റാണ്. ഇന്ത്യന്‍ സേനാ ക്യാമ്പുകളെ ലക്ഷ്യമാക്കിയാണ് ബോംബിട്ടത്. തിരിച്ചടിച്ചതിനാല്‍ അവ ലക്ഷ്യം തെറ്റിയാണ് വീണതെന്ന് മാത്രം.

Related posts