ഞാന്‍ ആദ്യം കെഎസ്‌യുക്കാരനായിരുന്നു, ഇപ്പോള്‍ കോണ്‍ഗ്രസുകാരന്‍, പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്, ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എംഎല്‍എയാണ്; ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് പറയാനുള്ളത്

സിനിമക്കാര്‍ പൊതുവേ രാഷ്ട്രീയ നിലപാടുകള്‍ പറയാറില്ല. മോഹന്‍ലാല്‍ മുതല്‍ കാവ്യ മാധവന്‍ വരെ ഉള്ളവരും ഇതേനിലയിലാണ്. എന്നാല്‍ സലീംകുമാറിനെ പോലെ കൃത്യമായ രാഷ്ട്രീയം വ്യക്തമാക്കുന്നവരുമുണ്ട്. ഇക്കാര്യത്തിലും വ്യത്യസ്തനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ധര്‍മജന്‍ പറയുന്നതിങ്ങനെ-

എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലംമുതല്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മനുഷ്യനാണ്. പക്ഷേ എനിക്ക് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടും ബഹുമാനമുണ്ട്. ആലപ്പുഴയില്‍ മത്സരിക്കുന്ന ആരിഫ് മിടുക്കു തെളിയിച്ച എംഎല്‍എയാണ്. അയാള്‍ നിയോജകമണ്ഡലത്തില്‍ ഒരു പിടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എംപി. എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണം വകമാറ്റുന്നത്. കേരളത്തിലെ പ്രമുഖരായ മൂന്നുമുന്നണികളും അതില്‍ കോണ്‍ഗ്രസാവട്ടെ, സിപിഎമ്മാവട്ടെ, ബിജെപിയാവട്ടെ ഇവരില്‍ ആര് മല്‍സരിച്ചാലും തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലുള്ള സാധാരണക്കാരുടെ കൈയില്‍ നിന്നാണ്.

ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്. എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു പോകും? ജാതി-മത വേര്‍തിരിവുകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍വരുന്നത് സങ്കടകരമാണ്. ഒരു കാലഘട്ടത്തിലും ജാതിയോ, മതമേലധ്യക്ഷന്മാരോ അല്ലായിരിക്കണം സ്ഥാനാര്‍ത്ഥികളെയോ, ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ നിശ്ചയിക്കേണ്ടത്. ജനങ്ങളെ നയിക്കേണ്ടവര്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം.

Related posts