കൊച്ചി: വൈവിധ്യമാര്‍ന്ന രുചികളുടെ മാമ്പഴക്കാലമൊരുക്കി കൊച്ചിന് മാംഗോ ഷോയ്ക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടു നില്ക്കുന്ന മാംഗോ ഷോയില്‍ തേനൂറും രുചിയുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. 1200 രൂപ മുതല്‍ 50 രൂപ വരെ വിലയുള്ള അറുപതില്പരം ഇനം മാമ്പഴങ്ങള്‍ മേളയിലുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമായി കൊണ്ടുവന്നിട്ടുള്ള ഇവയില്‍ പലതും ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കിലോഗ്രാമിന് 1200 രൂപ വിലയുള്ള ‘സാഫി’ മാങ്ങയാണ് മേളയിലെ താരം. വലിപ്പം കുറവാണെങ്കിലും തേനൂറും രുചിയാണു സാഫി മാമ്പഴത്തിന്. കിലോഗ്രാമിന് 370 രൂപയാണു ഹിമാപസന്തിന്റെ വില. കച്ചമിഠയ്ക്ക് 480 രൂപയും.
രുമണി, അമ്പൂര്‍ നീലം, പ്രിയൂര്, മല്‍ഗോവ, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, അല്‍ഫോന്‍സ, രത്നഗിരി, ബങ്കനപ്പള്ളി, സേലം തുടങ്ങിയ ജനപ്രിയ ഇനങ്ങളും മേളയിലുണ്ട്. വിഷാംശമില്ലാത്ത ജൈവരീതിയില്‍ കൃഷി ചെയ്ത മാമ്പഴങ്ങളാണ് ഇവിടെയുള്ളത്. 60 വ്യത്യസ്ത ഇനം മാവിന് തൈകളും ഷോയുടെ ഭാഗമായി മിതമായ നിരക്കില്‍ ലഭ്യമാകും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാലയളവിനുള്ളില്‍ കായ്ക്കുന്ന വിവിധയിനം മാവിന്‍തൈകള്‍ വില്പനയ്ക്കുണ്ട്.
വിവിധയിനം പ്ലാവിന് തൈകള്‍, ജാതി, കശുമാവ്, റമ്പൂട്ടാന്‍, ബെയര്‍ ആപ്പിള്‍, ലിച്ചിപ്പഴം, ബറാബ ഫ്രൂട്ട് തുടങ്ങിയ തൈകളും മേളയിലുണ്ട്. തായ് ലൻഡില്‍നിന്നുള്ള നാംഡോഗ് മായ് ഇനത്തിലുള്ള മാവിന് തൈ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഇനമാണ്. 350 രൂപയാണ് ഒരു തൈയുടെ വില. എട്ടടി വീരന് എന്നറിയപ്പെടുന്ന ഈ മാവില്‍ എന്നും മാങ്ങ കായ്ക്കുമെന്നതാണ് പ്രത്യേകത. അധികം പൊക്കവുമുണ്ടാകില്ല.
ചെടികളും വില്പനയ്ക്കുണ്ട്. എറണാകുളം അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മാംഗോ ഷോ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്കു 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഫെസ്റ്റ് 19ന് അവസാനിക്കും.