വിയ്യൂര്‍ ജയിലിലെ ഒന്നരക്കോടിയുടെ ഫൈവ് സ്റ്റാര്‍ അടുക്കളയ്ക്ക് പിന്നാലെ കേരള പോലീസില്‍ നിന്ന് വിരമിച്ച നായകള്‍ക്ക് സുഖവാസ കേന്ദ്രവും തയാര്‍! ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്വപ്‌ന പദ്ധതിയുടെ പ്രത്യേകതകളിങ്ങനെ

വിയ്യൂര്‍ ജയിലില്‍ ഒന്നരക്കോടി രൂപയ്ക്ക് ഫൈവ് സ്റ്റാര്‍ അടുക്കള നിര്‍മിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതിന് തൊട്ടുപിന്നാലെ റിട്ടയര്‍ ചെയ്ത പോലീസ് നായകള്‍ക്ക് നല്‍കിയിരിക്കുന്ന സുഖസൗകര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ഫാന്‍, ടിവി, നീന്തല്‍ക്കുളം, കൊതുകും ഈച്ചയും ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേക ഉപകരണം ഇങ്ങനെ നീളും സുഖസൗകര്യങ്ങള്‍.

നായകള്‍ക്ക് പൊതുവെ അഞ്ചു മുതല്‍ എട്ട് വര്‍ഷം വരെയാണ് സര്‍വീസ്. ജനിച്ച് നിമിഷങ്ങള്‍ കഴിയുമ്പോള്‍ തന്നെ പരീശലനം ആരംഭിക്കും. ഒരു വര്‍ഷം കഴിയുമ്പോള്‍ പോലീസില്‍ ഡ്യൂട്ടി ആരംഭിക്കും. ശേഷം വിരമിക്കല്‍ ആണ്. പ്രായാധിക്യമുള്ള നായകളെ പിന്നെ ആരും തന്നെ ഏറ്റെടുക്കാന്‍ തയ്യാറാവില്ല. ഇതേ തുടര്‍ന്ന് സ്വകാര്യ നായ വളര്‍ത്തല്‍ കേന്ദ്രങ്ങളിലാണ് പിന്നീട് ഏല്‍പ്പിക്കുക. എന്നാല്‍ അവിടെ വലിയ ദുരിത ജീവിതമാണ് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഇവര്‍ക്കായി പ്രത്യേകം കൂടൊരുക്കിയിരിക്കുകയാണ്.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ സ്വപ്ന പദ്ധതിയായിരുന്നു വിരമിച്ച നായകള്‍ക്ക് സുഖവാസ കേന്ദ്രം. അങ്ങനെയാണ് തൃശ്ശൂര്‍ രാമവര്‍മ്മ പുരം പോലീസ് അക്കാദമിയില്‍ സുഖവാസ കേന്ദ്രം നിര്‍മ്മിച്ചത്. വിരമിച്ച ഏഴു പോലീസ് നായകളെ ഈ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ രണ്ടു ഡസന്‍ നായകളെ പാര്‍പ്പിക്കാവുന്ന വെവ്വേറെ മുറികളാണ് ഒരുക്കിയിട്ടുള്ളത്.

കോമണ്‍ വരാന്ത വേറെ. മുറിയില്‍ ഇരുന്നു ബോറടിച്ചാല്‍ വരാന്തയില്‍ ഒന്ന് ഇറങ്ങി നടക്കാം. കാറ്റുകൊള്ളാം. ഇനി, അതും ബോറടിയാണെങ്കില്‍ കളിക്കാന്‍ പ്രത്യേക സ്ഥലമുണ്ട്. കളിച്ചു മതിയായാല്‍ അല്‍പ്പ നേരം ടിവി കാണാം. രണ്ടു സഹായികളെ ഓരോ നായകള്‍ക്കും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

24 മണിക്കൂറാണ് ഈ സഹായികളുടെ ഡ്യൂട്ടി. ഇതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ നായകള്‍ക്കു വേണമെങ്കില്‍ നീന്തിതുടിക്കാം. വിഭവ സമൃദ്ധമായ ഭക്ഷണം. സെല്ലിനകത്ത് വെള്ളം കുടിക്കാന്‍ പ്രത്യേക സംവിധാനം. ചൂണ്ട്, ഈ ഉപകരണത്തില്‍ തൊട്ടാല്‍ മതി വെള്ളം താനേ വായിലേക്ക് വീഴും. വയസായി തീരെ വയ്യാതാകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഈ സംവിധാനം ഉപകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

കൊതുകും ഈച്ചയും ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേക ഉപകരണമാണ് മുറിയ്ക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ളത്. കളിക്കാനായി പന്ത് ഉള്‍പ്പെടെയുള്ളവ ഓരോ മുറിയിലും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും മുറി അടിച്ചുവാരി വൃത്തിയാക്കാന്‍ വേറെ ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ വൃത്തിയുടെ കാര്യത്തില്‍ സംശമില്ല.

Related posts