കാലടി: മിനി ലോറിയിൽനിന്നു പണം കവർന്ന കേസിൽ പ്രതി പിടിയിലായ ആസാം സ്വദേശിയെ പെരുന്പാവൂർ കോടതി റിമാൻഡ് ചെയ്തു. മണ്ഡു പുകൻ (33) ആണ് കാലടി പോലീസിന്റെ പിടിയിലായത്. മറ്റൊരു പ്രതിയായ തിൻകണ്ഡറിനെ പോലീസ് തിരയുന്നു. കഴിഞ്ഞ ജൂണ്‍ മൂന്നിന് രാത്രിയിലാണ് പണം കവർന്നത്.
കോടനാട്, ചെട്ടിനടയിലുള്ള ചിറ്റോപ്പറന്പൻ സിജോയുടെ മിനി ലോറിയുടെ ഡാഷ് ബോർഡിൽനിന്നാണ് ഒന്നര ലക്ഷം രൂപ പ്രതികൾ കവർന്നത്. സിജോ കോഴിക്കച്ചവടം നടത്തുന്നതിനായി വാങ്ങിയ മിനി ലോറിയിലെ ജോലിക്കാരാണ് ആസാം സ്വദേശികളായ പ്രതികൾ. ആലുവ, പറവൂർ, വരാപ്പുഴ ഭാഗങ്ങളിൽ കോഴിക്കടകളിൽ കോഴികളെ ഇറക്കിയശേഷം ലഭിച്ച പണം ഡാഷ് ബോർഡിൽ വച്ചു സിജോ പൂട്ടിയിരുന്നു.
കോഴികളെ ഇറക്കി തിരിച്ചുവരുന്ന വഴിയിൽ നീലീശ്വരം ജംഗ്ഷനിലെ കടയ്ക്കു സമീപം ലോറി പാർക്ക് ചെയ്ത് ചായ കുടിക്കാൻ സിജോ പോയ സമയം ഒന്നാം പ്രതിയായ മണ്ഡുപുകൻ വണ്ടിയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്നു പണം കവർന്നു. കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി തിൻകണ്ഡറിനെ ഫോണിൽ വിളിച്ച് ഇരുവരും ചേർന്ന് പണവുമായി രക്ഷപ്പെട്ടു.
മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിലേക്ക് കടന്ന പ്രതികൾ തിരിച്ചു കേരളത്തിലെത്തി. ഇതിനിടയിൽ ഒന്നാം പ്രതിയുടെ ഫോൺ ഓണ്‍ ചെയ്തതോടെ പോലീസിലെ സൈബർസെൽ മുഖേന ലോക്കേഷൻ മനസിലാക്കി പൊയക്കാട്ടുശേരിയിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. കാലടി സിഐ ടി.ആർ. സന്തോഷ്കുമാർ, എസ്ഐ റിൻസ് എം. തോമസ്, എഎസ്ഐ സുരേഷ്, രാജേന്ദ്രൻ, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.