ഒരു കടുവ നേരെ മുമ്പില്‍ വന്നാല്‍ എന്തു ചെയ്യും ! ഓടും എന്ന മറുപടി ഇനി വേണ്ട; വനപാലകര്‍ക്കായി വരുത്തിയ പുതിയ സുരക്ഷാ കവചത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

കാട്ടിലെ വിഭവങ്ങള്‍ കുറയുമ്പോഴാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത്. ഇത് വനപാലകര്‍ക്കാണ് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്നത്. കടുവയും പുലിയും ആനയുമെല്ലാം നാട്ടിലിറങ്ങുന്നത് പതിവായതോടെ ഇവയെ കാട്ടിലേക്ക് തിരികെ കയറ്റാന്‍ ജീവന്‍ പണയം വെച്ചാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും ജീവന് തന്നെ ഭീഷണിയാകുന്ന സംഭവങ്ങളാണ് അരങ്ങേറുക. എന്നാല്‍ ഈ ആകുലതകള്‍ക്കിടയില്‍ വനപാലകര്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് ഇപ്പോള്‍ അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.

കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ടാലും പരിക്കേല്‍ക്കാതെ രക്ഷപ്പെടാനുള്ള ബോഡി പ്രൊട്ടക്ടര്‍ ആദ്യമായി ജീവനക്കാര്‍ക്ക് ലഭിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ ആണ് വനപാലകര്‍ക്ക് ആദ്യമായി ഇത്തരമൊരു സംരക്ഷണ കവചം ഒരുക്കിയിരിക്കുന്നത്.

കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പെട്ടുപോയി തലനാരിഴക്ക് രക്ഷപ്പെട്ടവരാണ് പലരും. ചിലര്‍ക്ക് സാരമായി പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. ബോഡി ഷീല്‍ഡ്, ഹെല്‍മെറ്റ്, ബാറ്റണ്‍ എന്നിവയുണ്ടെങ്കില്‍ ഒരു പരിധിവരെ ആക്രമണം തടയാമെന്ന പ്രതീക്ഷയോടെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ചെതലയം റേഞ്ച് ജീവനക്കാര്‍ക്ക് ഇവ എത്തിച്ചിരിക്കുന്നത്. മുന്‍നിരയില്‍ പോകുന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ശരീരം മുഴുവന്‍ മറക്കുന്ന കവചവും ഹെല്‍മറ്റും ഉണ്ടാകുക. മറ്റുള്ളവര്‍ക്കെല്ലാം ഹെല്‍മറ്റും ബാറ്റണും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മേപ്പാടി, കല്‍പ്പറ്റ റെയിഞ്ചുകളിലും ഉടനെ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related posts