പൂച്ചാക്കൽ: ടോക്കണ്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ താലൂക്ക് ആശുപത്രികളിൽ രോഗികൾ വരി നിന്നു വലയുന്നു. ടോക്കണ്‍ സംവിധാനവും ആവശ്യമായ ഇരിപ്പിടങ്ങൾ ഇല്ലാത്തതും ഉള്ളവ ശരിയായി പ്രവർത്തിക്കാത്തതുമൂലവും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരടക്കം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഏറെ നേരം ക്യൂവിൽ നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് പല താലൂക്ക് ആശുപത്രികളിലും. തുറവൂർ, ചേർത്തല താലൂക്ക് ആശുപത്രികളിലാണ് ആവശ്യ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നത്.
ഒപി ടിക്കറ്റ് എടുക്കുന്പോൾ ടോക്കണ്‍ നന്പർ അതിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ജനറൽ ഒപി വിഭാഗത്തിൽ ടോക്കണ്‍ നന്പർ ദൃശ്യമാകുന്ന ഡിസ്പ്ലേ യൂണിറ്റുകൾ സ്ഥാപിച്ചിട്ടില്ല. ടോക്കണ്‍ നന്പറുകൾ വിളിക്കുന്നുമില്ല. ശാരീരികമായ അവശതകളോടെ ഏറെ നേരം ക്യൂവിൽ നിൽക്കേണ്ട സാഹചര്യമാണ്. ക്യൂവിൽ ചിലർ ഇടക്കു കയറുന്പോൾ തർക്കങ്ങളും പതിവാണ്.
താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കുട്ടികളുടെ വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്തൽ, ഗൈനക്കോളജി ഒപി കളിൽ മാത്രമാണ് ടോക്കണ്‍ സംവിധാനം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടെയും മതിയായത്ര ഇരിപ്പിടങ്ങൾ ഇല്ലാത്തതും മൂലം രോഗികൾക്ക് ഏറെ നേരം നിൽക്കേണ്ടി വരുന്നുണ്ട്. ചേർത്ത താലൂക്ക് ആശുപത്രിയിലും ഇതു തന്നെയാണ് സ്ഥിതി. ഇവിടെ എല്ലാ വിഭാഗങ്ങളിലും വരിയിൽ കാത്തു നിൽക്കണം. കുട്ടികളുടെ വിഭാഗത്തിലും ഗൈനക്കോളജി വിഭാഗത്തിലും വരിനിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇവിടെ ടോക്കണ്‍ സംവിധാനം ഇനിയും നടപ്പിലാക്കിയിട്ടില്ല.
ഏറെ നേരം വരി നിന്ന് ഡോക്ടറെ കണ്ടാൽ പിന്നെ ഫാർമസിക്കു മുന്‍പിലും വരി നിൽക്കണം. മുൻഗണന ക്രമത്തിൽ ചീട്ടുകൾ വാങ്ങി പേര് വിളിക്കുന്ന രീതിയില്ലാത്തതിനാൽ ലാബ് പരിശോധനയ്ക്കെത്തുന്നവർക്ക് സമാന ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലപ്പോഴും കൈയ്യുക്കുള്ളവർ കാര്യം നടത്തുന്ന രീതിയാണ്. വയോധികരും രോഗംമൂലം അവശത അനുഭവിക്കുന്നവരും പലപ്പോഴും ക്യൂവിൽ പിന്തള്ളപ്പെടുന്നു.
തിരക്ക് കൂടുതലുള്ള വിഭാഗങ്ങളിൽ ടോക്കണ്‍ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക, ലബോറട്ടറിയിലും ഫാർമസിയിലും ചീട്ട് വരുന്ന മുറയ്ക്ക് വാങ്ങി വയ്ക്കുകയും ക്രമത്തിൽ പേര് വിളിക്കുകയും ചെയ്യുക, ആവശ്യമായ ഇരിപ്പിടങ്ങളും വിശ്രമ സൗകര്യങ്ങളും ഒരുക്കുക എന്നി സംവിധാനങ്ങൾ നടപ്പിലാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പോലും ടോക്കണ്‍ സംവിധാനം ഉണ്ടായിട്ടും താലൂക്ക് ആശുപത്രികളിൽ പ്രാചീനരീതി തുടരുന്നത് പരാതികൾക്കിടയാക്കുന്നു.