
പാലക്കാട്: ഭക്ഷണത്തിനായി ജനവാസമേഖലയിലെത്തിയ ഗർഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശി വിൽസണ് എന്നയാളാണ് അറസ്റ്റിലായത്. അന്പലപ്പാറയിൽ കർഷകനാണ് വിൽസണ്.
ഇവിടെ ഭൂമി പാട്ടത്തിനെടുത്താണു വിൽസണ് കൃഷി നടത്തുന്നത്. സ്ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് വായിലിരുന്നു പടക്കം പൊട്ടി മുറിവേറ്റ കാട്ടാന ചരിഞ്ഞത്.
സൈലന്റ് വാലി വനമേഖലയിൽനിന്നു പുറത്തിറങ്ങിയ 15 വയസ് തോന്നിക്കുന്ന ആനയാണ് കഴിഞ്ഞ 27-ന് ചരിഞ്ഞത്. പിടിയാന ഭക്ഷണം കഴിക്കുന്നതിനിടയിൽ വായിൽ വച്ചു പടക്കമോ മറ്റോ പൊട്ടിത്തെറിച്ചതാകാം അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്.
വായുടെ ഒരു ഭാഗവും നാവും ചിതറിപ്പോയിരുന്നു. അതിരൂക്ഷമായ വേദനയോടെ ആന ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ ഓടിനടന്നിരുന്നു. വ്രണങ്ങളിൽ പുഴുവും ഈച്ചയുമായി നദിയിൽ ഇറങ്ങി വായ് വെള്ളത്തിൽ താഴ്ത്തിയാണ് ആന നിന്നിരുന്നത്.
അവശനിലയിലായ ആനയെ രക്ഷിക്കാൻ വനംവകുപ്പ് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. രണ്ടു കുങ്കിയാനകളെ എത്തിച്ചു രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും പിടിയാന വെള്ളത്തിൽനിന്നും കയറാൻ കൂട്ടാക്കിയില്ല. ഒടുവിൽ നിന്നനിൽപിൽ ചരിഞ്ഞു.
ശ്വാസകോശത്തിൽ വെള്ളം കയറിയതിനാലാണ് ആന ചെരിഞ്ഞതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന ഗർഭിണിയാണെന്നും റിപ്പോർട്ടിൽ വ്യക്തമായി. പടക്കം പൊട്ടി ആനയുടെ വായ്ഭാഗം പൂർണമായും തകർന്നിരുന്നുവെന്നു കാട്ടാനയെ പോസ്റ്റ്മോർട്ടം ചെയ്ത തൃശൂരിലെ ഫോറസ്റ്റ് സർജൻ ഡോ.ഡേവിഡ് ഏബ്രഹാം പറഞ്ഞു.