തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ രണ്ടു ശതമാനത്തിലും താഴെമാത്രം. ഇന്ത്യ മൊത്തമായെടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40 ശതമാനത്തിൽ അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗബാധയുടെ ഉറവിടം കണ്ടെത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ കൃത്യമായ ഇന്റർവെൻഷൻ പ്രോട്ടോക്കോൾ കേരളം പാലിക്കുന്നുണ്ട്. ഉറവിടമറിയാതെ രോഗബാധ ഉണ്ടായ സ്ഥലങ്ങളിൽ ക്ളസ്റ്ററുകൾ രൂപീകരിക്കുകയും സമൂഹവ്യാപനത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്.
അത്തരം പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണുകളായി തിരിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കുന്നു. ഈ നടപടികളുടെ ഫലമായി ക്ളസ്റ്ററുകൾ ഉണ്ടാകുന്നതും, അതുവഴി സമൂഹവ്യാപനം സംഭവിക്കുന്നതും തടയാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. എന്നാൽ, സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുവെന്ന് ഇതിനർഥമില്ലെന്ന് നാം ഓർക്കണം.
വ്യാപന തോത് തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടണം. അതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി രോഗബാധിതരെയും രോഗമില്ലാത്തവരെയും വേർതിരിച്ച് കൊണ്ടുവരണം എന്ന ആവശ്യം കേരളം ഉയർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.