
ബംഗളൂരു: കര്‍ണാടകയിൽ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കലാപമായി മാറി.
ബംഗളൂരുവിൽ ജനക്കൂട്ടം എംഎൽഎയുടെ വീടും പോലീസ് സ്റ്റേഷനും ആക്രമിച്ചു. ഇതേത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ബുധനാഴ്ച രാത്രി പോലീസ് നടത്തിയ വെടിവെയ്പിൽ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ സഹോദരിയുടെ മകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാർട്ടൂണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്. എന്നാല്‍ അദ്ദേഹത്തിന്റെ പിഎയാണ് പോസ്റ്റിട്ടതെന്നും ആരോപണമുണ്ട്.
ബുധനാഴ്ച രാത്രി എട്ടോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസിനു നേരെ തിരിഞ്ഞു.
കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി 15ലേറെ വാഹനങ്ങൾക്കു തീവച്ചു. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 200 ബൈക്കുകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പരിക്കേറ്റു.
ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണങ്ങളിൽ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. സിറ്റി പോലീസ് കമ്മിഷണർ കമാൽ പാന്തിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.