
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറരലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ചു
. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി അധികം തടവ് പ്രതികൾ അനുഭവിക്കണം. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് കേസിൽ വിധി പറഞ്ഞത്.
ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കേസിലെ ഒന്നും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങളും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സിസ്റ്റർ അഭയ മരിച്ച് 28 വർഷത്തിനു ശേഷമാണു കേസിൽ വിധി വരുന്നത്.
രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ നേരത്തെ വെറുതെ വിട്ടിരുന്നു. ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി പിന്നീട് റദ്ദാക്കിയിരുന്നു.
കോട്ടയം ബിസിഎം കോളജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായ സിസ്റ്റർ അഭയ 1992 മാർച്ച് 27-നാണു കോട്ടയം പയസ് ടെൻത് കോണ്‍വെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കോട്ടയം ജില്ലയിലെ അരീക്കരയിൽ ഐക്കരകുന്നിൽ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. പിതാവ് തോമസും അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു.
ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒൻപതര മാസവും അന്വേഷിച്ച കേസിൽ 1993 ജനുവരി 30ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി. ഹൈക്കോടതിയുടെ നിർദേശ പ്രകാരം 1993 മാർച്ച് 29ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.
ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ 2008 നവംബർ 19ന് അറസ്റ്റ് ചെയ്തു. ഇവരെ പ്രതികളാക്കി 2009 ജൂലൈ 17ന് സിബിഐ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.