അടിമാലി: വേനൽ കനത്തതോടെ ആനക്കുളത്തെ ആനക്കുളിക്കും ചന്തമേറി. കാടിനെയും നാടിനെയും തമ്മിൽ വേർതിരിക്കുന്ന പുഴയിലിറങ്ങി ആനകൾ ദാഹമകറ്റാൻ തുടങ്ങിയിട്ട് കാലങ്ങളായി.
കാടിറങ്ങിവരുന്ന ആനകളെ കാത്ത് ധാരാളം സഞ്ചാരികൾ മറുകരയിൽ ഇരിപ്പുറപ്പിക്കാറുണ്ട്.
വേനൽ കടുത്തതോടെ നീരാട്ടിനായി കൂട്ടമായെത്തുന്ന ആനകൾ മണിക്കൂറുകളോളം പുഴയിലും സമീപത്തുമായി ചെലവഴിക്കും. ചൂടേറിയാൽ പകൽസമയത്തും ആനകൾ പുഴയിലേക്കെത്തിതുടങ്ങും.
ദിവസവും സഞ്ചാരികൾ ധാരാളമായി ആനക്കുളത്തെത്തി കാട്ടാനകളെ കണ്ട് മടങ്ങുന്നുണ്ട്. രാത്രിയിലാണ് ആനക്കുളം കൂടുതൽ സജീവമാകുന്നത്.
പുഴയുടെ ഒത്ത നടുവിൽനിന്നും ചെറുകുമിളകൾ ഉയരുന്നുണ്ട്. ഈ ഭാഗത്തെ വെള്ളം ആനകൾക്കേറെ പ്രിയങ്കരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കാട്ടാനകളുടെ ചന്തത്തിനപ്പുറം കാടിന്റെ വന്യതയും പച്ചവിരിച്ച ആനക്കുളത്തിന്റെ ഗ്രാമീണതയുമെല്ലാം ആകർഷണീയമാണ്.
കാട്ടാനകളും ആനകളെ കാണാനെത്തുന്ന സഞ്ചാരികളുമാണ് ആനക്കുളത്തിന്റെ സായാഹ്നങ്ങളെ സജീവമാക്കുന്നത്.