സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതിയും ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത രതീഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നു കൂട്ടുപ്രതികള്‍. രതീഷിന് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നതായും മന്‍സൂര്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അതേസമയം ഇവരുടെ മൊഴി വിശ്വസനീയമല്ലെന്നാണ് രതീഷിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം കരുതുന്നത്.രതീഷിനൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന വിപിന്‍, ശ്രീരാഗ് എന്നിവരെ മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ രതീഷിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. രതീഷിന്റേത് ആത്മഹത്യയാണെന്നു തന്നെയാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. മൂന്നുപേര്‍ മാത്രമായിരുന്നു രതീഷിന്റെ കൂടെയുണ്ടായിരുന്നത്. മറ്റാരും ഒളിയിടത്തില്‍ താമസിച്ചിരുന്നതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പറഞ്ഞു.
ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ ഈ കേസില്‍ അന്വേഷണം നടത്താനാവൂ. രതീഷിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോയെന്നതില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് വിവരം.
കൂടാതെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കേണ്ടതായുണ്ട്. ഫോറന്‍സിക് സര്ജന്മാരുടെയും സയന്റഫിക് വിദഗ്ധരുടെയും വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിക്കുന്നത്. രതീഷുള്പ്പെടെയുള്ള പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.