തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള പെണ്‍പോരാട്ടത്തിൽ മിന്നും ജയം നേടിയവരാണ് അരൂർ, കായംകുളം മണ്ഡലങ്ങളിൽ നിന്ന് എത്തിയവർ. ഇവർ ഉൾപ്പെടെ 15-ാം നിയമസഭയിലേക്ക് വിജയിച്ചുവന്നത് 11 വനിതകൾ.
വനിതകൾ നേരിട്ടു ഏറ്റുമുട്ടിയ അരൂരിൽ സിപിഎമ്മിന്റെ ദലീമയും കോണ്‍ഗ്രസിന്റെ ഷാനിമോളുമായിരുന്നു സ്ഥാനാർഥികൾ. വിജയം ദലീമയ്ക്കൊപ്പം നിന്നു. കായംകുളത്ത് സിപിഎം സ്ഥാനാർഥിയായി സിറ്റിംഗ് എംഎൽഎ പ്രതിഭയ്ക്കെതിരേ കോണ്‍ഗ്രസ് അരിതാ ബാബുവിനെ രംഗത്തിറക്കിയെങ്കിലും വിജയം പ്രതിഭ സ്വന്തമാക്കി.
ആകെ വിജയിച്ച 11-ൽ 10 പേർ ഇടതുമുന്നണിയിൽ നിന്നുള്ളവരാണ്. അതേസമയം, വടകരയിൽ കെ.കെ. രമ യുഡിഎഫ് പിന്തുയോടെ വിജയിച്ചു. ഏറെ ശ്രദ്ധേയമായ മത്സരമായിരുന്നു ഇത്.
വനിതകളിൽ മട്ടന്നൂരിൽ നിന്ന് വിജയിച്ചെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം.
വൈക്കത്തു നിന്നു രണ്ടാം തവണയും നിയമസഭയിൽ പോരാട്ടത്തിനിറങ്ങിയ സി.കെ. ആശ മികച്ച ഭൂരിപക്ഷത്തിൽ സഭയിലേക്ക് എത്തിയപ്പോൾ ആറന്മുളയിൽ രണ്ടാം അങ്കത്തിലും മിന്നും വിജയം സ്വന്തമാക്കി വീണാ ജോർജും നിയമസഭയിലേക്ക് വീണ്ടുമെത്തി.
ആറ്റിങ്ങലിൽ നിന്നും വിജയിച്ച ഒ.എസ്. അംബിക, ഇരിങ്ങാലക്കുടയിൽ നിന്നുള്ള പ്രഫ.ആർ.ബിന്ദു, കോങ്ങാടു നിന്നു വിജയം സ്വന്തമാക്കിയ കെ.ശാന്താകുമാരി, കൊയിലാണ്ടിയിൽ നിന്നു വിജയിച്ച കാനത്തിൽ ജമീല, ചടയമംഗലത്തെ പ്രതിനിധീകരിക്കുന്ന ജെ.ചിഞ്ചുറാണി എന്നിവർ പുതുമുഖങ്ങളാണ്.
ഇത്തവണത്തെ 11 വനിതകളെക്കൂടി കൂട്ടിയാൽ നിയമസഭയിലെത്തിയ വനിതകളുടെ എണ്ണം 55 ആകും. നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം വനിതകൾ വിജയിച്ചത് 1996 ലെ തെരഞ്ഞെടുപ്പിലാണ്. 13 വനികളാണ് അന്നു നിയമസഭയിലെത്തിയത്.
തോമസ് വർഗീസ്