ആലുവ: ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ ഗെയിമിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽനിന്നു നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ.
പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ സൈബർ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോർന്ന വഴി കണ്ടെത്തിയത്.
ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെയാണ് ഗെയിം കളിച്ചത്.
40 രൂപ മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്നു പണം പോകുന്നതായി അറിഞ്ഞത്.
തുടർന്നു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് പണം നഷ്ടപ്പെടുത്തിയതെന്നു കണ്ടെത്തി.
ഒരു ദിവസംതന്നെ പത്തു പ്രാവശ്യം വരെ ഈ വിദ്യാർഥി ചാർജ് ചെയ്തിരുന്നു. ഇതുപോലെ നിരവധി പരാതികൾ ലഭിച്ച പശ്ചാത്തലത്തിൽ ഓൺലൈൻ ബോധവത്കരണം നടത്തുമെന്ന് എസ്പി കാർത്തിക് പറഞ്ഞു.
കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ മൊബൈൽ ഫോണുകൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐഡിയും പാസ് വേഡുകളും മാത്രമേ അക്കൗണ്ടുകളിലും ഫോൺ ലോക്കിലും ഉപയോഗിക്കാവു.
നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്നു ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഇല്ലെന്ന് ഉറപ്പുവരുത്തണം.
കുട്ടികൾ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണിൽ പേരന്റിൽ കൺട്രോൾ ആയ ഈമെയിൽ ക്രിയേറ്റ് ചെയ്യണം.
മാതാപിതാക്കളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കരുതെന്നും എസ്പി പറഞ്ഞു.