തിരുവനന്തപുരം: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനു പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്.
പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷണങ്ങളോടു പണ്ടേ താത്പര്യമില്ലെന്നും കാട്ടുപന്നികൾക്ക് ശിപാർശ മാത്രമാണ് ശരണമെന്നും ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ജലീൽ പറയുന്നു.
പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം എന്ന പേരിലാണ് ജലീലിന്റെ കുറിപ്പ്.
പന്നികൾക്ക് എല്ലിൻ കഷണങ്ങളോടു താത്പര്യമില്ലെന്നും മനുഷ്യ വിസർജ്യങ്ങളോടാണ് പഥ്യമെന്നും പോസ്റ്റിൽ പറയുന്നു.
അധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുന്പേ പന്നികൾക്കില്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് അവയുടെ ഹോബി.
മുംബൈയിലെ ആന്ധ്ര കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു.
സ്ഥിരോത്സാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്.
മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരുമെന്നും പോസ്റ്റിലുണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട പത്രവാർത്തയുടെ ചിത്രവും ഇതിന്റെ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജലീൽ നേരത്തെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് രൂക്ഷമായ ഭാഷയിലായിരുന്നു ജസ്റ്റീസ് സിറിയക് ജോസഫ് മറുപടി പറഞ്ഞത്.
വഴിയരികിൽ എല്ല് കടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാൽ എല്ല് എടുക്കാനാണെന്നു കരുതുമെന്നും പട്ടി എല്ല് കടിച്ചുകൊണ്ടേയിരിക്കുമെന്നും അതിൽ നമുക്ക് കാര്യമില്ലെന്നുമായിരുന്നു ഒരു ഹർജി പരിഗണിക്കുന്നതിനിടെ ലോകായുക്ത പരാമർശിച്ചത്.