കായംകുളം: നഗരസഭയിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ചെയർപേഴ്സൺ ഉൾപ്പെടെ നിരവധി പേർ ചികിത്സതേടി.
കഴിഞ്ഞദിവസം കായംകുളം നഗരസഭയിലെ ബജറ്റിനോടനുബന്ധിച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഇതു കഴിച്ച നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെത്തുടർന്ന് ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽനിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കായംകുളം നഗരസഭയുടെ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകളിൽനിന്ന് ഇറച്ചിയും മീനും വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടാത്തത് പല രാഷ്ട്രീയ നേതാക്കന്മാരുടെയും ഉപജീവനമാർഗമായതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമായി.
പട്ടണത്തിലെ ഇത്തരം കടകൾ പൂട്ടണമെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് രേഖാമൂലവും കൗൺസിലിലും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വം മറുപടി പറയണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു.
കായംകുളം പട്ടണത്തിൽ ലൈസൻസ് കൊടുത്ത് കച്ചവടം ചെയ്യുന്ന ആളുകൾക്ക് യാതൊരു രീതിയിലുള്ള സഹായവും നഗരസഭയിൽനിന്നും കിട്ടുന്നില്ല.
എന്നാൽ, ഇത്തരം അനധികൃത തട്ടുകച്ചവടക്കാരെ മുഴുവൻ സംരക്ഷിക്കുന്നത് ഭരണ നേതൃത്വത്തിനു വേറെ ലക്ഷ്യങ്ങളുള്ളതുകൊണ്ടാണന്നും യുഡിഎഫ് ആരോപിച്ചു.
ഇത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കുവാൻ കഴിയില്ലെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കൗൺസിലർ എ.പി. ഷാജഹാൻ എന്നിവർ പറഞ്ഞു.
കായംകുളം നഗരസഭയിൽ ഇത്തരത്തിൽ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.
ഇത് അന്വേഷിച്ച് എത്രയും പെട്ടെന്ന്കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച കൂടുന്ന കൗൺസിൽ യോഗം ഈ വിഷയത്തിൽ അടിയന്തരമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.