തിരുവനന്തപുരം: മണക്കാട്ട് പ്രവാസിയുടെ വീട്ടിൽ നിന്നും 87.5 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മണക്കാട് മുക്കോലയ്ക്കൽ ക്ഷേത്രത്തിന് സമീപം പ്രവാസിയായ ബാലസുബ്രഹ്മണ്യ അയ്യരുടെ വീടായ ഐശ്വര്യയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
സിസിടിവി ദൃശ്യങ്ങളും വിരലടയാളവും കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലസുബ്രഹ്മണ്യന്റെ മകൻ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങ് ബുധനാഴ്ചയായിരുന്നു.
ഈ ചടങ്ങിന്റെ ആവശ്യത്തിന് ഉപയോഗിക്കാനായാണ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തത്. ഉപനയനം കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ ബാലസുബ്രഹ്മണ്യന്റെയും രാമകൃഷ്ണന്റെയും കിടപ്പുമുറിയിലെ അലമാരകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
വ്യാഴാഴ്ച കുടുംബസമേതം തൃശന്തൂർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
രണ്ടാം നിലയിലുള്ള ഇരുന്പ് വാതിലിലൂടെ അകത്ത് കടന്ന് മോഷ്ടാക്കൾ മുറികളോ അലമാരയൊ കുത്തി തുറക്കാതെ താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഉപനയന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ ഈ വീട്ടിലെത്തിയിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
പൂട്ടിയിട്ടിരിക്കുന്ന വീടുകൾ നോക്കി വച്ച് കവർച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടങ്ങി.
സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പ്രതിയെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.