അമ്പലപ്പുഴ: കടക്കുമുന്നിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഹൈവേ പോലീസിന്റെ പിഴ. അമ്പലപ്പുഴ ജംഗ്ഷന് കിഴക്ക് ഭാഗത്ത് പാർക്കു ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ, കാറുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തിയെടുത്താണ് ഹൈവേ പോലീസ് പിഴ ചുമത്തുന്നത്.
കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ കടകൾക്കു മുന്നിൽ വാഹനം പാർക്കു ചെയ്യുമ്പോൾ ഹൈവേ പോലീസെത്തി ചിത്രമെടുത്ത് പിഴയീടാക്കുകയാണ്. അമ്പലപ്പുഴയിൽ പാർക്കിംഗ് സംവിധാനമെങ്ങുമില്ല.
സാധനങ്ങൾ വാങ്ങാൻ വരുന്ന തങ്ങൾ വാഹനങ്ങൾ എവിടെ പാർക്കു ചെയ്യുമെന്നാണ് വാഹന ഉടമകളുടെ ചോദ്യം.പാർക്കിംഗ് സംവിധാനമൊരുക്കിയ ശേഷം ഇവിടെ പാർക്കു ചെയ്തില്ലെങ്കിൽ പിഴയീടാക്കാൻ പോലീസിന് അധികാരമുണ്ട്.
അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ വാഹനങ്ങളിൽ വഴിയോരക്കച്ചവടം നടത്തുന്നത് കണ്ണടക്കുന്ന പോലീസാണ് കടകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ പിഴിയുന്നത്.
വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് പഞ്ചായത്തു തന്നെ ജില്ലാ കളക്ടർ, പൊതു മരാമത്ത് വകുപ്പ്, പോലീസ് എന്നിവരോട് ആവശ്യപ്പെട്ടതാണ്.
വഴിയോരക്കച്ചവടത്തിന് പോലീസും മോട്ടോർ വാഹന വകുപ്പും പൊതു മരാമത്ത് വകുപ്പും ഒത്താശ ചെയ്യുകയാണ്. ഇതവസാനിപ്പിക്കാൻ വ്യാപാരികൾ പ്രത്യക്ഷ സമരം നടത്തിയിട്ടും രാഷ്ട്രീയ പിന്തുണയോടെ വഴിയോരക്കച്ചവടം പൊടിപൊടിക്കുകയാണ്.
പോലീസിന്റെ മൂക്കിൻ തുമ്പത്തു നടക്കുന്ന ഈ നിയമ ലംഘനം കണ്ണടച്ചാണ് നിരപരാധികളായ വാഹന ഉടമകൾക്ക് പോലീസ് പിഴ ചുമത്തുന്നത്.