എം. സുരേഷ്ബാബു
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയും പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ. റിക്കാർഡ് ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കുമോ എന്ന ആശങ്കയും യുഡിഎഫ് ക്യാന്പിനുണ്ട്.
ബിജെപി യുടെ സഹായം യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്ന് സംശയമുണ്ടെന്ന ആരോപണം സിപിഎം നേതൃത്വം ഉയർത്തിയിരുന്നു. നില മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഫലം കാണാനാകുമെന്നാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്.
പുതുപ്പള്ളിയിലെ ഫലം സംസ്ഥാന സർക്കാരിനെ ബാധിക്കുകയില്ലെങ്കിലും യുഡിഎഫിന് വലിയ ഭൂരിപക്ഷം ലഭിച്ചാൽ അത് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും.
സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇടത് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ പറഞ്ഞിരുന്നു.
യുഡിഎഫ് ഭൂരിപക്ഷം 20,000 കടന്നാല് സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ലഭിക്കുന്ന ആയുധമാകും അത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെയായിരുന്നു.
ഇത്തവണ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20000ഓളം വന്നാൽ ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗമാണ് ചാണ്ടി ഉമ്മന് ഗുണം ചെയ്തതെന്ന് സിപിഎം ഉന്നയിക്കും.
എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വരുത്താനും സിപിഎം ശ്രമിക്കും. എന്നാൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 20,000 കടന്നാൽ സർക്കാരിനെതിരെയുള്ള വികാരമാണിതെന്ന് യുഡിഎഫ് ഉന്നയിക്കും.
എൽഡിഎഫ് സ്ഥാനാർഥി ജേക് സി.തോമസാണ് വിജയിക്കുന്നതെങ്കിൽ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന വിധത്തിലാകും എൽഡിഎഫ് അവകാശവാദം ഉന്നയിക്കുക.
കോൺഗ്രസ് കോട്ടയായ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മരണശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മകനായ ചാണ്ടി ഉമ്മന് ഭൂരിപക്ഷം കുറഞ്ഞാൽ അത് യുഡിഎഫിന് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമെല്ലാം പ്രചാരണത്തിന് മുന്നിട്ടിറങ്ങിയ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം തന്നെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
2021ല് ബിജെപിയുടെ എന്. ഹരി 11,694 വോട്ടുകൾ നേടിയിരുന്നു. ഇത്തവണ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ വോട്ടുവിഹിതം വർധിപ്പിച്ചാൽ അതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.
ബിജെപി വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ബിജെപിക്ക് എന്തെങ്കിലും മുന്നേറ്റമുണ്ടായാൽ, പ്രത്യേകിച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ മിത്ത് പരാമർശത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പായതിനാൽ അതിന്റെ ഉത്തരവാദിത്വവും സിപിഎം ചുമക്കേണ്ടി വരും.
അതേസമയം ബിജെപിക്ക് ഇത്തവണ വോട്ട് കുറഞ്ഞാൽ ബിജെപി നേതൃത്വത്തിന്റെ പരാജയവും വോട്ട് മറിച്ചെന്ന ആരോപണവും അവർക്ക് നേരിടേണ്ടി വരും. ബിജെപി ജില്ലാ പ്രസിഡന്റിനെയാണ് മത്സരത്തിന് പാർട്ടി നേതൃത്വം രംഗത്തിറക്കിയത്.
എക്സിറ്റ് പോളുകൾ യുഡിഎഫിന് അനുകൂലമായി പ്രവചിക്കുന്നുണ്ട ്. എന്നാൽ എക്സിറ്റ് പോൾ മുഖവിലയ്ക്കെടുക്കാൻ എൽഡിഎഫ് തയാറല്ല.