പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായ് പീഡിപ്പിച്ചെന്ന് പരാതി നൽകി യുവതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള 22 കാരിയായ പെൺകുട്ടിയാണ് ഗാസിയാബാദിൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പറഞ്ഞ് പരാതി നൽകിയത്.
ബുലന്ദ്ഷഹർ നിവാസിയായ പെൺകുട്ടിയും അവളുടെ പ്രതിശ്രുതവരനും ഗാസിയാബാദിലെ സായ് ഉപവൻ വനത്തിൽ ഇരിക്കുമ്പോഴാണ് സംഭവം. രാകേഷ് കുമാറും ദിഗംബർ കുമാറും എന്ന് പേരുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മറ്റൊരാളുമായി ഇവരുടെ അടുത്തെത്തി.
പ്രതിശ്രുത വരനെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാർ ഇവരോട് 10,000 രൂപ ആവശ്യപ്പെട്ടു. ഇവർ പോലീസുകാരോട് അപേക്ഷിച്ചു. തുടർന്ന് യുവാവിനോട് പേടിഎം വഴി 1000 രൂപ നൽകാൻ അവർ നിർബന്ധിച്ചു. 5.5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസുകാർക്കൊപ്പം ഉണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
പോലീസുകാർ തന്നെ തല്ലിയെന്നും യുവതി തന്റെ പരാതിയിൽ പറഞ്ഞു. വിട്ടയക്കുന്നതിന് മുമ്പ് ദമ്പതികളെ ഏകദേശം മൂന്ന് മണിക്കൂറോളം ബന്ദികളാക്കി.
ആവർത്തിച്ചുള്ള ഫോൺ കോളുകളിലൂടെ പ്രതികൾ യുവതിയെ ശല്യപ്പെടുത്തുകയും അവളുടെ വീട്ടിലെത്തുകയും ചെയ്തു. സെപ്തംബർ 19 ന് രാകേഷ് കുമാർ യുവതിയെ ശല്യപ്പെടുത്താനായി വിളിച്ചെങ്കിലും തെളിവായി ഹാജരാക്കാൻ യുവതി അവരുടെ സംഭാഷണം റെക്കോർഡ് ചെയ്തു.
മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ യുവതി തീരുമാനിച്ചതായി മനസ്സിലാക്കിയ രാകേഷ് കുമാർ, യുവതിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി. തുടർന്ന് പത്ത് ദിവസത്തിന് ശേഷം ദമ്പതികൾ സെപ്റ്റംബർ 28 ന് എഫ്ഐആർ ഫയൽ ചെയ്തു.
മൂന്ന് പ്രതികളും ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും ഗാസിയാബാദ് മുതിർന്ന പോലീസ് ഓഫീസർ നിമിഷ് പാട്ടീൽ പറഞ്ഞു.