കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ വമ്പന്‍ തോല്‍വി പാര്‍ട്ടി പരിശോധിക്കും. കരീമിന് പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗവും വോട്ട് ചെയ്തില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ചയുണ്ടായതായാണ് വിലയിരുത്തല്‍.
സിപിഎമ്മിനെ ഞെട്ടിച്ച് 1,46,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം.കെ.രാഘവന് നേടിയത്. തോറ്റതിനേക്കാള്‍ തോറ്റ രീതിയാണ് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ എ. പ്രദീപ് കുമാറിന് ലഭിച്ചതിനേക്കാള്‍ 33,000 ത്തോളം വോട്ടുകളുടെ കുറവാണ് ഇത്തവണ കരീമിന് ഉണ്ടായിരിക്കുന്നത്. പുതിയ വോട്ടുകളുടെ കണക്കുകൂടി വരുമ്പോള്‍ വലിയ രീതിയിലുള്ള ചോര്‍ച്ചയുണ്ടായതായി പാര്‍ട്ടി വിലയിരുത്തുന്നു. വോട്ട് ചോര്‍ച്ചയില്‍ എളമരം അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലും എ.കെ. ശശീന്ദ്രന്റെ മണ്ഡലത്തിലും അപ്രതീക്ഷിതമായി എളമരം കരീം പിന്നാക്കം പോയി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു എളമരം കരീമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്കിലും അടിയുറച്ച പാര്‍ട്ടി വോട്ടിലും പ്രതീക്ഷ അര്‍പ്പിച്ച എളമരത്തിന് ഇത് രണ്ടും ലഭിച്ചില്ല.
പാര്‍ട്ടി കോട്ടയായ എലത്തൂരില്‍ കഴിഞ്ഞ തവണ എം.കെ. രാഘവനെ നേരിട്ട എ. പ്രദീപ് കുമാറിന് 67,177 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ എളമരത്തിലേക്ക് എത്തിയപ്പോള്‍ ഇത് 59,141 വോട്ടായി മാറി. ഇതിനകം ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
എം.കെ. രാഘവന്റെ വ്യക്തി പ്രഭാവത്തിനപ്പുറമുള്ള വോട്ട് ചോര്‍ച്ച എളമരം കരീമിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ തവണ 250 ല്‍ താഴെ വോട്ടുമാത്രം ലഭിച്ച കോട്ടയില്‍ നിന്നാണ് രാഘവന് പതിനൊന്നായിരം വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്. മാത്രമല്ല സിപിഎം ഉരുക്കുകോട്ടയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മണ്ഡലവുമായ ബേപ്പൂരില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്25,152 വോട്ടുകളുടെ കുറവുണ്ടായി.
കഴിഞ്ഞ തവണത്തേക്കാള്‍ 19,000 വോട്ടുകള്‍ അധികംനേടി ബിജെപി സ്ഥാനാര്‍ഥി എം.ടി. രമേശ് എളമരം കരീമിനെ ഞെട്ടിക്കുകയും ചെയ്തു. ഒരു വേള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ എളമരം കരീം പിന്നീട് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിക്ക് അത് ക്ഷീണമായി. മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കിയിട്ടും എം.കെ. രാഘവനെ തൊടാനായില്ലെന്നത് പാര്‍ട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍