ന്യൂഡൽഹി: ഈ അധ്യയനവർഷത്തിൽ മൂന്ന്, ആറ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും നിലവിലുള്ള പാഠ്യപദ്ധതി തുടരുമെന്ന് ആവർത്തിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ (സിബിഎസ്ഇ).
ഇന്നലെ പുറത്തിറക്കിയ അറിയിപ്പിലാണ് സിബിഎസ്ഇ ഇക്കാര്യം അറിയിച്ചത്. മൂന്ന്, ആറ് ക്ലാസുകളിൽ ഒഴികെ സിബിഎസ്ഇക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലും 2023-24 അധ്യയനവർഷത്തെ അതേ പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളും ഉപയോഗിക്കുന്നത് തുടരാൻ നിർദേശം നൽകി.
മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ പുറത്തിറക്കുമെന്നും സിബിഎസ്ഇ ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
പുതിയ പാഠപുസ്തകവുമായി വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിന് ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ഒരു ബ്രിഡ്ജ് കോഴ്സും മൂന്നാം ക്ലാസിലെ കുട്ടികൾക്ക് മാർഗരേഖയും തയാറാക്കുന്നതാണെന്നും ബോർഡ് അറിയിച്ചു. എൻസിആർടി ഇവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഒമ്പത് മുതൽ 12 വരെ ക്ലാസുകൾക്കുള്ള വാർഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷ സിലബസ്, മാർഗരേഖകൾ, മൂല്യനിർണയ നിർദേശങ്ങൾ എന്നിവയും നൽകുമെന്ന് സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2023ന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങളെല്ലാം തയാറാക്കിയിരിക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. 2024-25 അധ്യയനവർഷത്തേക്കുള്ള പാഠ്യപദ്ധതി www.cbseacademic. nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇതേ വെബ്സൈറ്റിലെ കരിക്കുലം എന്ന ലിങ്കിൽ ഒന്പത് മുതൽ 12 വരെയുള്ള ക്ലാസുകളുടെ പാഠ്യപദ്ധതിയും ലഭിക്കും.
സ്വന്തം ലേഖകൻ