തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മാരായമുട്ടം വടകര സ്വദേശി ജോയ്(45)യെയാണ് കാണാതായത്. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. രാവിലെ ശുചീകരണത്തിനിറങ്ങിയ ജോയി പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്.
ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു. എന്നാല്‍, ഒഴുക്ക് ശക്തമായതോടെ ഇവര്‍ തോട്ടില്‍നിന്നു കയറി. ജോയിയോടു കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ജോലി തുടരുകയായിരുന്നു.
പൊടുന്നനെ ഒഴുക്കിൽപ്പെട്ട ഇയാളെ കാണാതായി. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അടിയൊഴുക്കുള്ളതിനാല്‍ സാധിച്ചില്ല. അഗ്നിരക്ഷാ സേനയും സ്കൂബ ടീമും ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തോട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിനാല്‍ തടസപ്പെട്ടു.
മാൻഹോളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനം. ജൻ റോബോട്ടിക്സിന്റെ അത്യാധുനിക സൗകര്യമുള്ള റോബോട്ടിക് സാങ്കേതികവിദ്യയുടെ കൂടെ സഹായത്തോടെ ആയിരിക്കും ഇന്നത്തെ രക്ഷാദൗത്യം.
അവിവാഹിതനായ ജോയ് അമ്മ മേരിയോടൊപ്പം മാരായമുട്ടത്തെ സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്കി.