വാൽപ്പാറ(തമിഴ്നാട്): ബൈക്ക് റൈഡിംഗിനെത്തിയ വയോധികനായ ജർമൻ സ്വദേശി വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ ജഴ്സൺ (77) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് ആനമല വനമേഖലയിലായിരുന്നു സംഭവം. മൈക്കിളിനെ ആന കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു.
കാട്ടാന റോഡ് കുറുകെ കടക്കുമ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടുപോയതാണ് അപകടത്തിൽപ്പെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കാട്ടാനയുടെ ആക്രമണത്തിൽ ബൈക്കിൽനിന്നു വീണ മൈക്കിൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണ്ടും ആനയുടെ പിടിയിൽ അകപ്പെട്ടു. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ചശേഷമാണു മൈക്കിളിനെ റോഡിൽനിന്നു മാറ്റിയത്.
ഉടൻതന്നെ മൈക്കളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം പൊള്ളാച്ചി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.