മുംബൈ: പാൽഘറിലെ വനമേഖലയിൽ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാൽഘർ മാനറിലെ ബോർഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. യാത്രയ്ക്കിടെ അംഗങ്ങളിൽ ചിലർ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു.
അതിനിടെ ദൂരെ അനക്കം കണ്ടപ്പോൾ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവർ വെടിവയ്ക്കുകയായിരുന്നു. കൂട്ടുകാരന് വെടിയേറ്റതോടെ പരിഭ്രാന്തരായ സംഘാംഗങ്ങൾ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.