വൈപ്പിൻ: വ്യാജ രേഖകൾ ചമച്ച് കേരളത്തിലെത്തിയ ബംഗ്ലാദേശ് ദമ്പതിമാർ വൈപ്പിനിൽ താമസിച്ചത് 15 വർഷം. കഴിഞ്ഞ ദിവസം ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ എടവനക്കാട് നിന്നും ഞാറക്കൽ പോലീസ് പിടി കൂടി ചോദ്യം ചെയ്തപ്പോൾ ഇവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആക്രി കച്ചവടം നടത്തുന്ന ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ഷാൻ എന്ന പേരിലാണ് ഇയാൾ വൈപ്പിനിൽ അറിയപ്പെട്ടിരുന്നതത്രേ.ആക്രി ബിസിനസുമായി എത്തിയ ഇവർ ചെറായി ബേക്കറി, ബീച്ച്, ഗൗരീശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ സ്വദേശിയെന്ന രേഖകളും മറ്റും ഉണ്ടായിരുന്നതിനാൽ വാടകക്ക് വീടുകൊടുത്തവർ പിന്നെ മറ്റൊന്നും നോക്കിയില്ല. ഇതിനിടെ ഇവിടെ വച്ച് ദന്പതികൾക്ക് രണ്ടു കുട്ടികൾ ഉണ്ടാകുകയും ഇവരെ ചെറായിലെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. നേരത്തെ ഇയാൾക്കൊപ്പം ചില ബന്ധുക്കളും ഉണ്ടായിരുന്നു.
അവർ ഇപ്പോഴും പറവൂർ ഭാഗത്ത് ഉണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികളെ വച്ചാണ് ഇവർ ചെറായിയിൽ ആക്രി ബിസിനസ് ചെയ്തിരുന്നത്. ഇപ്പോൾ ചെറായി കരുത്തലയിൽ പച്ചക്കറി വ്യാപാരവുമുണ്ട്. ഇതിനിടയിൽ മൂന്ന് വർഷം മുമ്പാണ് എടവനക്കാട് ഭൂമി വാങ്ങി താമസം തുടങ്ങിയത്.
അനധികൃതമായി അതിർത്തിയിലൂടെ നുഴഞ്ഞ് കയറി പശ്ചിമബംഗാളിലാണ് ഇവർ ആദ്യം എത്തിയത്. അവിടെനിന്നും വ്യാജ ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച ശേഷം ഇവർ കേരളത്തിൽ എത്തി ഇവിടത്തെ ആധാർ കാർഡ്, ഗ്യാസ് കണക്ഷൻ, ഇലക്ഷൻ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവയും വ്യാജമായി ഉണ്ടാക്കിയത്രേ.
തുടർന്ന് ഈ വ്യാജ രേഖകളുമായി എടവനക്കാട് വടക്കേ മേത്തറ ഭാഗത്ത് സ്ഥലം വാങ്ങി രജിസ്റ്റർ ചെയ്യുകയായിരുന്നു. അവിടെ ഓടശ്ശേരി വീട് എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. പരിശോധനയിൽ കേരളത്തിൽ നിന്നുള്ള ഡ്രൈവിംഗ് ലൈസൻസും, വാഹനത്തിന്റെ ആർസി ബുക്കിന്റെ പകർപ്പ്, എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഞാറക്കൽ സിഐ സുനിൽ തോമസ്, എസ്ഐമാരായ അഖിൽ വിജയകുമാർ, ലാലൻ, ഹരിചന്ദ്, എഎസ്ഐ മാരായ സ്വപ്ന, റെജി എ. തങ്കപ്പൻ, എസ്സിപിഒമാരായ മിറാജ്, സുനിൽ കുമാർ, സിപിഒ മാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി, ശ്യാംകുമാർ, ഐശ്വര്യ, എച്ച്.ജി. വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം മുപ്പത്തിയേഴായി.