തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം മേയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനം.
രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 വരെ വിശ്രമവേളയായിരിക്കും.
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ച് ദൈനംദിന പരിശോധന നടത്തും. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.