ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളീക്കൽ വീട്ടിൽ വിഷ്ണു സോമന്റെ മകൾ അപർണികയാണ് മരിച്ചത്. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇന്നലെ രാവിലെയാണ് കുട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
കഠിനമായ വയറുവേദനയെ തുടർന്ന് ഈ മാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയയച്ചതായി മാതാപിതാക്കൾ പറയുന്നു.
എന്നാൽ, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. തുടർന്ന് ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയിൽ കാണിച്ചു. വേദന കഠിനമായതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ എത്തിയ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. എന്നാൽ, കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായുള്ള സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇവർ കട്ടപ്പന പോലീസിൽ പരാതി നൽകി. മാതാവ്: ആഷ. സഹോദരി: ശ്രീരുദ്ര പ്രിയ.