ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന ജ്യേഷ്ഠന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ അനുജന് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമ്മ അരമനയ്ക്കു സമീപം ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന് (47)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ അനുജന് പ്രസാദ്(45) പോലീസ് പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഏറെ നാളായി ഇരുവരും തമ്മില്‍ നടക്കുന്ന കലഹത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആറുമാസം മുമ്പ് ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും മര്‍ദനത്തിനിടെ പ്രസന്നന്റെ കാലൊടിയുകയും ചെയ്തി രുന്നു. ഇതിനു ശേഷം പ്രസാദിനെ ഭയന്നാണ് കൂലിപ്പണിക്കാരനായ പ്രസന്നന് കഴിഞ്ഞിരുന്നത്. ശനിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി.
തുടര്‍ന്ന് വീടുവിട്ടു പുറത്തുപോയ പ്രസന്നന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടെോടെയാണ് വീട്ടിലെത്തിയത്. വന്നപാടെ മദ്യലഹരിയിലായിലായിരുന്ന പ്രസന്നന് തന്റെ മുറിയില്‍ കട്ടിലിനുതാഴെ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ഇതു മനസിലാക്കിയ പ്രസാദ് പുറത്തുനിന്ന് പ്ലാസ്റ്റിക് കയറുമായി എത്തി കഴുത്തില്‍ കുരുക്കിട്ട് വലിച്ചു മുറുക്കുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം കയറിന്റെ തുമ്പ് കട്ടിലിന്റെ കാലുമായി ചേര്‍ത്ത് ബന്ധിച്ചു.നേരം പുലര്‍ന്നപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ പ്രസന്നനെ കണ്ട പിതാവ് ശ്രീധരനാണ് വിവരം പുറംലോകത്തെ അറിയിച്ചത്. അപ്പോഴും ഒന്നും അറിയാത്ത നിലയില്‍ പ്രസാദ് സഹോദരന്റെ മരണം ആത്മഹത്യയാക്കാനാണ് ശ്രമിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് തോന്നിയ സംശയമാണ് മരണം കൊലപാതകമാണെന്ന് തെളിയാനിട യായത്.വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയുമായി വൈകിട്ട് സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. മരിച്ച പ്രസന്നന് അവിവാഹിതനാണ്. പരേതയായ കുഞ്ഞമ്മയാണ് മാതാവ്.