തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ ലേഖനം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി എളമരം കരീം എം പി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നത്.
ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും കരീം വിമർശിച്ചു.
സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ.
എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നു.ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും ലേഖനം പറയുന്നു.
അതേസമയം സമരം നടത്താനുള്ള അവകാശം ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് ആശാ പ്രവർത്തകർ പ്രതികരിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ആശാ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഇന്ന് സമരപ്പന്തൽ സന്ദർശിക്കും.