സിംഗപ്പുർ: ജീവനക്കാർക്കു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തുടങ്ങുമെന്നും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്നും സിംഗപ്പുരിലെ ഏറ്റവും വലിയ ബാങ്കായ ഫിനാൻഷ്യൽ സർവീസ് കോപറേഷൻ (ഡിബിഎസ്).
താൽകാലിക-കരാർ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാൽ നിലവിൽ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു.
നിലവിൽ, ഡിബിഎസിൽ 8,000 മുതൽ 9,000 വരെ താൽകാലിക, കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിലാകെയുള്ള ജോലിക്കാർ.
ലോകമെമ്പാടുമുള്ള 40ശതമാനത്തോളം ജോലികളെ എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) മുന്നറിയിപ്പ് നൽകിയിരുന്നു.