വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വോളൊദിമിർ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഓവൽ ഓഫീസിൽ വച്ചു നടന്ന കൂടിക്കാഴ്ച ആരംഭിച്ചപ്പോൾ തന്നെ ഇരുനേതാക്കളും തമ്മിൽ വാക്ക്പോരുണ്ടായി.
മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. നിങ്ങൾ വലിയ കുഴപ്പത്തിലാണെന്നും ഇതിൽ വിജയിക്കില്ലെന്നും സെലൻസ്കിയോട് ട്രംപ് പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും ട്രംപ്.
യുഎസ് നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി. സൈനിക ഉപകരണങ്ങൾ നൽകി. ധാരാളം പിന്തുണയും നൽകി. അമേരിക്കയുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
തുടർന്ന് വിഷയത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇടപെട്ടു. വാൻസ് സംസാരിച്ചുകൊണ്ടിരിക്കെ ഉച്ചത്തിൽ സംസാരിക്കരുതെന്ന് വാൻസിനോട് സെലൻസ്കി ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രം ആവശ്യമാണെന്ന് പറഞ്ഞ വാൻസിനോട് എന്തു തരത്തിലുള്ള നയതന്ത്രമാണെന്ന് സെലൻസ്കി തിരിച്ചുചോദിച്ചു. ഇതോടെ പ്രസിഡന്റിന്റെ ഓഫീസിനോട് സെലൻസ്കി അനാദരവ് കാണിച്ചുവെന്ന് വാൻസ് കുറ്റപ്പെടുത്തി.
റഷ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങുകയായിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.