കാസർഗോഡ്: ഗൾഫിലുള്ള ഭർത്താവ് വാട്സാപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ 21 കാരിയാണ് ഭർത്താവ് കാസർഗോഡ് ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖിനെതിരേ (32) ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്.
വിദേശത്തുള്ള ഭർത്താവ് ഫെബ്രുവരി 21 ന് തന്റെ പിതാവിന്റെ ഫോണിൽ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2022 ഓഗസ്റ്റ് 11നാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലിം മതാചാരപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. 50 പവൻ സ്വർണം ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ നിർധന കുടുംബാംഗങ്ങളായ തങ്ങൾക്ക് ബന്ധുക്കളുടെ സഹായത്തോടെ 20 പവൻ മാത്രമേ നൽകാൻ സാധിച്ചുള്ളുവെന്നും വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഇതിന്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും യുവതി പറയുന്നു.
വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ തന്നെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ഇതിന്റെ ചെലവിനായി തന്റെ സ്വർണാഭരണം വിറ്റ് ആ പണം അയച്ചുതരാൻ ആവശ്യപ്പെട്ടു. ഇതു പ്രകാരം 20 പവൻ സ്വർണം വിറ്റ് 12 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ട് വഴി അയച്ചുകൊടുത്തു.പിന്നീട് യുവതിയുടെ പിതാവിന്റെ ഫോണിൽ മുത്തലാഖ് ചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശമാണെത്തുന്നത്. പരാതി ലഭിച്ചയുടൻ തന്നെ ഗൾഫിലുള്ള അബ്ദുൾ റസാഖുമായി സംസാരിച്ചതായും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഭാര്യാപിതാവിനോട് അങ്ങനെ പറഞ്ഞുപോയതാണെന്നാണ് അയാളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. മുത്തലാഖ് നിരോധന നിയമപ്രകാരം കേസടുക്കുന്നതിന്റെ നിയമവശം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.