കോട്ടയം: ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും കുരുമുളക് സ്പ്രേ അടിച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്കു പതിനേഴര വർഷം തടവ്.
നിരവധി കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശികളായ കൊപ്രായിൽ അലോട്ടി എന്ന ജെയ്സ്മോൻ (31), ചക്കിട്ടപറമ്പിൽ അഖിൽരാജ് (28), വില്ലൂന്നി സ്വദേശികളായ പൊരുന്നകോട്ടിൽ ലിറ്റോ മാത്യു (26), പാലത്തിൽ ടോമി ജോസഫ് (28), തോപ്പിൽ ഹരിക്കുട്ടൻ സത്യൻ (25) എന്നിവരെയാണ് കോട്ടയം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ഡി.എ. മനീഷ് 17 വർഷവും ആറ് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷിച്ചത്.
കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയായ അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് റെയ്ഡ് നടത്താൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മൂന്നാം പ്രതി ജിബിൻ ബിനോയി വിചാരണവേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്നു.
2018 മേയ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്തുള്ള ഒന്നാംപ്രതി അലോട്ടി എന്ന ജെയ്സ് മോന്റെ വീട് പരിശോധനയ്ക്ക് എത്തിയ ഏറ്റുമാനൂർ എക്സൈസ്ഇൻസ്പെക്ടർ രാകേഷ് ബി. ചിറയാത്തിനെയും സംഘത്തിനെയും ആക്രമിച്ചു രക്ഷപ്പെട്ടത്.
ഗാന്ധിനഗർ അഡീഷണൽ സബ് ഇൻസ്പെക്ടറായിരുന്ന കെ. ആർ. ഹരികുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സണ്ണി ഡേവിഡ്, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാർഥ് എസ് എന്നിവർ ഹാജരായി.