തിരുവനന്തപുരം: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറുമായി നടത്തിയ വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ സസ്പെൻഷനിൽ ആയിരുന്ന മലപ്പുറം മുൻ എസ്പി. എസ്.സുജിത്ത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു സർവീസിലേക്ക് തിരിച്ചെടുത്തു. പുതിയ നിയമനം ആയിട്ടില്ല.
ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത്.അതേ സമയം സുജിത്ത് ദാസിനെതിരെയുള്ള അന്വേഷണം പൂർത്തിയാകും മുൻപാണ് തിരികെ എടുത്തത്.
പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത്ത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
വിവാദ ഫോൺ സംഭാഷണത്തിൽ മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എഡിജിപി. എം. ആർ. അജിത് കുമാർ എന്നിവർക്കെതിരെ സുജിത്ത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്നാണ് സുജിത്ത് ദാസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.ഫോൺ സംഭാഷണം പി.വി.അൻവർ പുറത്തുവിട്ടിരുന്നു.