കോഴിക്കോട്: താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് വന്നതിൽ അന്വേഷണം ആരംഭിച്ച് പോലീസ്.
എസ്എസ്എൽസി പരീക്ഷ കഴിയും മുമ്പ് കുറ്റാരോപിതരായ വിദ്യാർഥികളെ വകവരുത്തും എന്നായിരുന്നു ഊമക്കത്ത്. താമരശേരി കോരങ്ങാട് ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കഴിഞ്ഞ ദിവസം ഊമക്കത്ത് ലഭിച്ചത്.
ഇനിയുള്ള കുറച്ച് പരീക്ഷകൾ മാത്രമേ വിദ്യാർഥികൾക്ക് എഴുതാൻ സാധിക്കൂ എന്നും പരീക്ഷകൾ തീരുന്നതിനു മുൻപ് അവരെ കൊലപ്പെടുത്തുമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്. സാധാരണ തപാലിലാണ് സ്കൂള്‍ അധികൃതര്‍ക്ക് കത്ത് ലഭിച്ചത്. എന്നാൽ കത്തിൽ അയച്ച ആളിന്റെ വിലാസം രേഖപ്പെടുത്തിയിരുന്നില്ല. കേസിൽ പിടിയിലായ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം വെള്ളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻപാണ് കത്ത് അയച്ചത് എന്ന് നിഗമനത്തിലാണ് പോലീസ്. സ്കൂൾ അധികൃതർ കത്ത് കൈമാറിയതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.