അമൃതസര്‍: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ അഞ്ചുപേരെ ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചുപരിക്കേല്പിച്ച അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ സുൾഫാൻ ആണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം.
ഭക്തരുടെയും പ്രദേശവാസികളുടെയും കണ്മുന്നില് വച്ചായിരുന്നു ഇയാള്‍ ഭീതി സൃഷ്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്. പരിക്കറ്റവരില്‍ മൂന്നു പേർ ദർശനത്തിനെത്തിയവരും രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയര്‍മാരുമാണ്.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃതസറിലെ ശ്രീ ഗുരു റാം ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.അക്രമിയെയും കൂട്ടാളികളെയും ക്ഷേത്രസമുച്ചയത്തിൽ ഉണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഭക്തരെ ആക്രമിക്കുന്നതിനു മുമ്പ് പ്രതിയും കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നിരീക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.