വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ മരിച്ചവരുടെ എണ്ണം 42 ആയി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു വീടുകളും വാഹനങ്ങളും നശിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം, ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റ് വൻ നാശംവിതച്ചത്. മിസൗറിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും നാശനഷ്ടമുണ്ടായതും. 13 പേരാണ് ഇവിടെ മരിച്ചത്. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.