കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർഥി ഫെബിൻ ജോർജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്നു കുത്തുകൾ. നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ ആക്രമണം ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകൾ ഏൽപ്പിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
അമിത രക്തസ്രാവവും മരണത്തിനു കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടിൽ എത്തിച്ച ഫെബിന്റെ സംസ്കാരം ഇന്നു നടക്കും.
കൊലപാതകത്തിനുശേഷം ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയ തേജസ് രാജിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബിന്റെ പിതാവ് ജോർജ് ഗോമസ് തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്.
അതേസമയം കേസിൽ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ഇന്നും തുടരും. തേജസിന്റെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
17ന് രാത്രി ഏഴോടെയായിരുന്നു ഉളിയക്കോവിൽ വിളപ്പുറം സ്വദേശി ഫെബിൻ ജോർജ് ഗോമസ് ( 21) കുത്തേറ്റ് മരിച്ചത്. കൊലയ്ക്കുശേഷം നീണ്ടകര പുത്തൻതുറ സ്വദേശി തേജസ് രാജ് (23) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.