കോഴിക്കോട്: യുവതിയെ കുത്തിക്കൊലപ്പെടുത്തിയകേസില് പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിക്കുന്ന സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് പോലീസ്. നാട്ടുകാ രുടെ കനത്ത പ്രതിഷേധവും ആക്രമണസാധ്യതയും മുന്‍കൂട്ടികണ്ടാണ് ഇത്. ഭാര്യ ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാട് സ്വദേശി ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് പ്രതിയെ കൈതപ്പൊയിലിൽ എത്തിച്ചത്. സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചപ്പോൾ ആളുകൾ കൂടാൻ തുടങ്ങിയതോടെ വളരെ പെട്ടെന്ന് തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാസിര്‍ ഇവിടെ നിന്നും കത്തി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കക്കാട് നക്കലമ്പാടുള്ള ഷിബിലയുടെ വീട്ടിലുൾപ്പെടെ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എപ്പോഴാണ് ഷിബിലയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയം പോലീസ് അറിയിച്ചിട്ടില്ല. 27 വരെയാണ് യാസിർ കസ്റ്റഡയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ വീട്ടിൽ കയറി യാസിർ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. ഇയാളുടെ ലഹരി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.